ലഖ്നോ: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ബന്ദിയാക്കിയ 23 കുട്ടികളെയും സ്ത്രീയെയും മോചിപ്പിച്ചു. കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദയാണ് കുട്ടികളെ ബന്ദിയാക്കിയത്.
ബന്ദിക്കളെ മോചിപ്പിക്കാനുള്ള പൊലീസ് നടപടിക്കിടെ സുഭാഷ് ബദ്ദ വെടിയേറ്റു മരിച്ചു. ഭീകരവിരുദ്ധ സ്ക്വാഡും ഉത്തർപ്രദേശ് പൊലീസും ചേർന്നാണ് ഒാപ്പറേഷൻ നടത്തിയത്. സുഭാഷ് ബദ്ദയെ അനുനയിപ്പിക്കാൻ നടത്തിയ നീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഒാപ്പറേഷൻ നടത്തിയത്.
കുട്ടികൾ സുരക്ഷിതരെന്ന് യു.പി അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസ്തി മാധ്യമങ്ങളെ അറിയിച്ചു. ഒാപ്പറേഷനിൽ പങ്കെടുത്ത പൊലീസുകാർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. കൂടാതെ അഭിനന്ദനപത്രവും നൽകും.
മകളുടെ ജന്മദിനാഘോഷത്തിന് വീട്ടിലേക്ക് ക്ഷണിച്ച കുട്ടികളെയാണ് സുഭാഷ് ബദ്ദ ബന്ദിയാക്കിയത്. സ്വന്തം ഭാര്യയും ഒരു വയസ്സുള്ള മകളും ബന്ദിയാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ജന്മദിനാഘോഷ ചടങ്ങിനെത്തിയ കുട്ടികൾ മടങ്ങിവരാത്തതിനെ തുടർന്ന് അയൽവാസികൾ വീടിന്‍റെ വാതിലിൽ മുട്ടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
വെടിവെപ്പിൽ മൂന്ന് പൊലീസുകാർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.